‘സാമൂഹിക വിപത്താണ് ടിനി; ക്രിമിനൽ പരിപാടികൾ ഇവരെല്ലാവരും ചെയ്ത് വച്ചിട്ട് ഞാനത് സഹിച്ചോണമെന്ന് പറയുന്നത് എന്ത് പരിപാടിയാണ്’

കൊച്ചി: നടി അൻസിബ ഹസൻ തൃക്കാക്കര അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ ഓഫീസിൽ ഹാജരായി. നടി ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മയ്ക്കുമെതിരെ അൻസിബ മുഖ്യമന്ത്രിക്ക് നൽകിയ പരാതി പൊലീസിന് കൈമാറിയിരുന്നു. ഈ പരാതിയിൽ മൊഴിയെടുക്കാൻ ആണ് അൻസിബ ഹാജരായത്.നടൻ ടിനി ടോമിനെതിരെ കടുത്ത വിമർശനം അൻസിബ ഉന്നയിച്ചു. ടിനി ടോം തന്നോട് മാത്രമല്ല ഒരു സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അൻസിബ മാധ്യമങ്ങളോട് പറഞ്ഞു. “ടിനി ടോം എന്നോട് മാത്രമല്ല ദ്രോഹം ചെയ്തത്. ഒരു സമൂഹത്തിനോടാണ്. പ്രത്യേകിച്ച് കേരളം പോലെ സെക്യുലറായിട്ടുള്ള ഒരു സംസ്ഥാനത്തുള്ളവരോടാണ് അദ്ദേഹം തെറ്റ് ചെയ്തിരിക്കുന്നത്.

വളരെ മോശമാണത്. ഒരാളോടുള്ള വ്യക്തിവൈരാ​ഗ്യം തീർക്കാനായി, അയാൾക്കെതിരെ ഒന്നും കിട്ടാതിരിക്കുമ്പോൾ ആ പേര് അൻസിബ ഹസൻ എന്നാണ്. എന്നാൽ പിന്നെ ഇതങ്ങ് ഉപയോ​ഗിച്ചേക്കാം എന്ന് കരുതിയിട്ട് തെറ്റായിട്ടുള്ള ഒരു മെസേജ് ആണ് സമൂഹത്തിന് കൊടുക്കുന്നത്. ഭാ​ഗ്യവശാൽ കേരളത്തിലാണ് നമ്മളെല്ലാവരും ജീവിക്കുന്നത്. മലയാളികൾ എല്ലാവർക്കും കാര്യം മനസിലായിട്ടുണ്ട്. ചെയ്തതിനെ ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല.അതിനുള്ള ശിക്ഷ അദ്ദേഹം അനുഭവിച്ചേ പറ്റുള്ളൂ. തീർച്ചയായും പരാതിയുമായി മുന്നോട്ട് പോകും. അമ്മയിൽ മുൻപേ ഞാൻ പരാതി അയച്ചിരുന്നു. മാധ്യമങ്ങളുടെ സമ്മർദം കാരണമാണ്, അമ്മയിൽ നിന്ന് പരാതി കേൾ‍ക്കാം എന്ന് മറുപടി വരുന്നത്. അതിന് മുൻപ് ഞാൻ പല പരാതിയും കൊടുത്തിട്ടും പല കാര്യങ്ങളും പറഞ്ഞിട്ടും ആരും കേട്ടിട്ടില്ല. മാധ്യമങ്ങളുടെ സമ്മർദം കാരണം പരാതി കേൾക്കാമെന്ന് അമ്മ പറഞ്ഞു.

ഇതേ കമ്മിറ്റി തന്നെ കേൾക്കാം എന്നാണ് പറയുന്നത്. ഈ കമ്മിറ്റിയിൽ വിശ്വാസമില്ലാത്തതു കൊണ്ട് അവിടെ നിന്ന് രാജി വച്ച് വന്ന ഒരാളാണ് ഞാൻ. രാജി വച്ച ശേഷമാണ് എനിക്കിത് മാധ്യമങ്ങളോട് പറയാൻ പറ്റിയത്. അവിടെയിരുന്നു കൊണ്ട് എനിക്ക് പറയാൻ പറ്റില്ല. രാജി വച്ച ശേഷം ഇതേ കമ്മിറ്റിയുടെ മുൻ‌പിൽ ഹാജരായി വീണ്ടും ഇതേപറ്റി സംസാരിക്കണം എന്ന് പറഞ്ഞു കഴിഞ്ഞാൽ എന്നെ പരിഹസിക്കുന്നതിന് തുല്യമല്ലേ അത്.

ഇതുവരെ എനിക്കൊരു നീതിയും തരാത്ത ഒരു കമ്മിറ്റിയുടെ മുൻപിൽ പോയിരുന്നിട്ട് ഞാൻ എന്ത് പറയാനാ. അല്ലെങ്കിൽ അവരെന്ത് കേൾക്കാനാ. എനിക്ക് വേണ്ടി എന്തെങ്കിലും ന്യായത്തിന്റെ കൂടെ ഇരിക്കുമോ. ഞാൻ ആരോപണം പറയുന്നത് ടിനി ടോമിനെതിരെയാണ്. അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്ന പ്രസിഡന്റ്, എനിക്കെതിരെ വ്യാജ പരാതി നൽകിയ വൈസ് പ്രസിഡന്റ്, ഇവരുടെ മുൻപിൽ ഞാൻ വീണ്ടും ഹാജരായി വീണ്ടും ഇത് പറഞ്ഞാൽ‌ എനിക്ക് നീതി കിട്ടുമെന്ന് തോന്നുന്നുണ്ടോ ?.അല്ലെങ്കിൽ തന്നെ ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ് കുറ്റാരോപിതർ ഇരുന്ന് നീതി തരാൻ സംസാരിക്കുന്നത്. മറ്റാരെങ്കിലും ഇരുന്നല്ലേ സാധാരണ സംസാരിക്കുക ഒരു നീതി നടപ്പാക്കാൻ. മറ്റൊരു സമിതിയെ വക്കണമെന്നാണ് ഞാനാകെ ആവശ്യപ്പെട്ടത്. മാല പാർവതി, രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ പേരാണ് ഞാൻ പറഞ്ഞത്. ഇതുവരെ അക്കാര്യത്തിൽ ഒരു മറുപടിയും എനിക്ക് ലഭിച്ചിട്ടില്ല.അതിൽ നിന്ന് ഞാനെന്താണ് മനസിലാക്കേണ്ടത്. തീർച്ചയായിട്ടും സാമൂഹിക വിപത്താണ് ടിനി ചേട്ടൻ എന്ന് വ്യക്തമായി എനിക്കറിയാം. അതിനെതിരെ ഞാൻ‌ മുന്നോട്ട് പോവുക തന്നെ ചെയ്യും. ഇത്രയും വലിയ ക്രിമിനൽ പരിപാടികൾ ഇവരെല്ലാവരും ചെയ്ത് വച്ചിട്ട് ഞാനത് സഹിച്ചോളണം എന്ന് പറയുന്നത് എന്ത് പരിപാടിയാണെന്ന് എനിക്ക് മനസിലാകുന്നില്ല. അവരുടെ കപട മുഖം താഴെ വീഴുക തന്നെ വേണം”.- അൻസിബ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights