തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡില്‍ കേരള പൊലീസിന് ഒരു അറിവുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. റെയ്ഡിനെക്കുറിച്ച് കേരള പൊലീസിന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. പൊലീസ് സഹായം തേടിയിട്ടില്ല. കേന്ദ്ര ഏജന്‍സികളാണ് റെയ്ഡ് നടത്തുന്നത്. കേന്ദ്ര സേനകളുടെ സുരക്ഷയിലാണ് പരിശോധന നടത്തുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.റെയ്ഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര ഏജന്‍സികളോടാണ് ചോദിക്കേണ്ടത്. കേരളത്തിലെ ആഭ്യന്തര വകുപ്പിന് ഒരു അറിവുമില്ല. മുഖ്യമന്ത്രി വിഡി സതീശന്‍ ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ കണ്ടത് കേരളത്തിലെ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എത്ര തവണ പോയി മോദിയെ കണ്ടു. അതൊക്കെ സാധാരണ സര്‍ക്കാര്‍ നടപടികളുടെ ഭാഗമാണ്. അതിനെ ഇതുമായി കൂട്ടിക്കുഴയ്‌ക്കേണ്ട ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടതും റെയ്ഡും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയ ഉദ്ദേശം എല്ലാവര്‍ക്കും മനസ്സിലാകുമെന്നും ചെന്നിത്തല പറഞ്ഞു. റെയ്ഡിനെപ്പറ്റി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് ഡിജിപിയും അറിയിച്ചത്. കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് എന്നത് സ്ഥിരം പല്ലവിയാണ്. കോണ്‍ഗ്രസ് എന്താണെന്നും ബിജെപി എന്താണെന്നും സിപിഎം എന്താണെന്നും ജനങ്ങള്‍ക്ക് വ്യക്തമായി അറിയാവുന്നതാണ്. അതുകൊണ്ട് അത്തരം പ്രചാരണങ്ങളൊക്കെ കടന്ന കയ്യാണ്. കൂട്ടുകെട്ട് ഉണ്ടാക്കിയവര്‍ക്ക് ഇപ്പോള്‍ എന്തു പറ്റി എന്നാണ് ചോദിക്കാനുള്ളതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.സിപിഎമ്മും ബിജെപിയും തമ്മിലായിരുന്നു ഏറ്റവും വലിയ ബന്ധം. ഇവരായിരുന്നു കൂട്ടുകെട്ട് ഉണ്ടാക്കിയത്. ഇപ്പോള്‍ ആ ബന്ധം എങ്ങനെ പൊളിഞ്ഞു, എന്തു സംഭവിച്ചു എന്നാണ് ജനങ്ങളോട് അവര്‍ പറയേണ്ടതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടക വീടുകളിൽ അടക്കമാണ് ഇഡി റെയ്ഡ് നടത്തുന്നത്. ആകെ 12 കേന്ദ്രങ്ങളിലാണ് റെയ്ഡ്. പിണറായിയുടെ കണ്ണൂരിലെ വീട്,സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട് , മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്, എക്‌സാലോജികിന്റെ ബംഗളൂരുവിലെ ഓഫീസ് തുടങ്ങിയ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നത്.









